Monday, May 6, 2024
spot_img

തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും; പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോൺ ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും

തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടാതെ പ്രതി പീഡനദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഇന്ന് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കും.

കഴിഞ്ഞ ദിവസം രാത്രിയില്‍ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ ആറ്റിങ്ങല്‍ സ്വദേശിയായ കിരണ്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. കൈകള്‍ കെട്ടിയിട്ടായിരുന്നു ബലാത്സംഗം. ദൃശ്യങ്ങള്‍ മൊബൈല്‍ പകര്‍ത്തുകയും യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. രാവിലെ കെട്ടുകളഴിച്ച യുവതി വിവസ്ത്രയായി ഗോഡൗണില്‍ നിന്ന് ഇറങ്ങിയോടി. പിടികൂടാനായി പ്രതിയും പിന്തുടര്‍ന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ കഴക്കൂട്ടം പോലീസ് പ്രതി കിരണിനെ ഗോഡൗണില്‍ നിന്ന് പിടികൂടുകയായിരുന്നു. യുവതി തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കിരണും യുവതിയുമായി പരിചയമുണ്ട്. മറ്റൊരു സുഹൃത്തുമായി യുവതി കഴക്കൂട്ടത്തെ ഒരു ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തിയപ്പോള്‍ കിരണ്‍ യുവതിയെ മര്‍ദ്ദിച്ചു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണി മുഴക്കിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് യുവതിയെ ബൈക്കില്‍ കയറ്റിയത്. യാത്രക്കിടെയും യുവതിയെ മര്‍ദ്ദിച്ച ശേഷമാണ് രാത്രിയില്‍ കിരണ്‍ ഗോഡൗണിലെത്തിച്ചത്.

Related Articles

Latest Articles