തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പുകളിൽ ഇനി അടിമുടിമാറ്റം.ബാറുകളെപോലെ കള്ളുഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരാൻ പോവുകയാണ്. ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിൽ കള്ള് ഷാപ്പുകൾക്കും സ്റ്റാർ പദവി നൽകാനാണ് തീരുമാനം.
കള്ളുഷോപ്പുകളുടെ കെട്ടിലും മട്ടിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെയും ശുപാർശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉള്‍പ്പെടുത്തിയത്.
കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാൻ ടോഡി ബോർഡ് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്.
ഒരു തെങ്ങിൽ നിന്നും നിലവിൽ രണ്ട് ലിറ്റർ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാൻ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാൻ സമിതിയെ വെക്കാനും നയത്തിൽ തീരുമാനമുണ്ടാകും.