തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നഴ്സിന്റെ കയ്യില്‍ നിന്ന് 4 ദിവസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തില്‍ താഴെ വീണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റു. പരുക്കേറ്റ ആണ്‍ കുഞ്ഞിനെ എസ്‌എടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തലയോട്ടിക്കു പൊട്ടല്‍ ഉള്ളതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇപ്പോൾ കുഞ്ഞ് നിരീക്ഷണത്തിലാണ്. കാഞ്ഞിരംകുളം ലൂര്‍ദുപുരം സ്വദേശി സുരേഷ് കുമാര്‍ – ഷീല ദമ്പതികളുടെ കുഞ്ഞിനാണ് പരിക്ക് പറ്റിയത്.
ഇന്നലെ രാവിലെ പത്തരയോടെയാണു സംഭവം നടന്നത്. 4 ദിവസം മുന്‍പ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ്, ഷീല ഈ കുഞ്ഞിനു ജന്മം നല്‍കിയത്. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ കുഞ്ഞിന്റെ ശരീരത്തില്‍ മഞ്ഞ നിറം കാണുകയും രക്ത പരിശോധന നടത്തണമെന്നു നഴ്സ് അറിയിക്കുകയും ചെയ്തു.
രക്ത പരിശോധന നടത്തുന്നതിനിടെയാണ് കുഞ്ഞ് അബദ്ധത്തില്‍ താഴെ വീണതെന്ന് പറയുന്നു. ഈ സമയം ഷീലയുടെ മാതാവ് ഒപ്പമുണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ സ്കാനിങ്ങിനു വിധേയനാക്കി. തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വേണ്ടി എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.