ലോകം ആകാംക്ഷയൊടെ ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്. ജി20 ഉച്ചകോടിക്കായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ മുതല്‍ ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന വരെയുള്ള 25 ലോകരാജ്യങ്ങളിലെ ശക്തരായ നേതാക്കളാണ് ഡൽഹിയിൽ എത്തിച്ചേർന്നിരിക്കുന്നത്. അതേസമയം, ജി20 ഉച്ചകോടിക്കിടയിൽ അപ്രതീക്ഷിതമായി ലോകനേതാക്കളില്‍ നിന്നും ചില ഹൈന്ദവ ടച്ച് കടന്നുവന്നത് എല്ലാവരെയും ശരിയ്‌ക്കും അമ്പരിപ്പിച്ചിരിക്കുകയാണ്. കാരണം യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗട്ടറസ് ഉപനിഷത്തിനെ ഓര്‍മ്മിക്കുമെന്നും യുകെ പ്രധാനമന്ത്രി ഋഷി സുനക് ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്നുവെന്നും പറയുമെന്നും ആരും കരുതിയതല്ല.
ജി20 സമ്മേളനത്തിന് എത്തിയ യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗട്ടറസാണ് ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ ഉപനിഷത്തിനെപ്പറ്റി പരാമർശിച്ചത്. ലോകത്തെ ഒരു കുടുംബമായി കാണുന്ന സങ്കല്‍പം വിശദീകരിക്കുമ്പോഴാണ് അന്‍റോണിയോ ഗട്ടറസ് ഉപനിഷത്തിനെ ഓര്‍മ്മിച്ചത്. അന്‍റോണിയോ ഗട്ടറസിന്റെ വാക്കുകളിലേക്ക്…
ഒരു കുടുംബം, ഒരു ഭൂമി, ഒരു ഭാവി എന്ന സങ്കല്‍പം ഉപനിഷത്തിലേതാണെന്നായിരുന്നു അന്‍റോണിയോ ഗട്ടറസ് പറഞ്ഞത്. വസുധൈവ കുടുംബകം എന്ന ഭാരതീയ സങ്കല്‍പമാണ് അദ്ദേഹം ഇവിടെ സ്മരിച്ചത്. അതേസമയം, ജി20 സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഭാരതീയ വേരുകളുള്ള ഋഷി സുനക്, വാര്‍ത്താലേഖകരോട് സംസാരിക്കവേ ഒരു കാര്യം തുറന്നുപറയാന്‍ മടി കാട്ടിയില്ല. ഞാന്‍ ഹിന്ദുവെന്നതില്‍ അഭിമാനിക്കുന്ന വ്യക്തിയാണ്. അങ്ങിനെയാണ് താൻ വളർന്നതെന്നായിരുന്നു ഋഷി സുനകിന്റെ പ്രസ്താവന. യുകെ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഋഷി സുനകിന്റെ വാക്കുകളിലേക്ക്…
അടുത്ത രണ്ട് ദിവസങ്ങളില്‍ ഇവിടെയുള്ളപ്പോള്‍ എനിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാം. എന്റെ പക്കല്‍ രാഖികളുണ്ട്. തനിക്ക് ജന്മാഷ്ടമി ശരിക്കും ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പക്ഷെ ഭാരതത്തില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുക വഴി ആ കുറവ് നികത്താനാകുമെന്നും ഋഷി സുനക് വ്യക്തമാക്കി. ഇത് തന്നെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും വിശ്വാസമെന്നത് സ്വന്തം ജീവിതത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അത് നമുക്ക് കരുത്ത് പകരുന്നുവെന്നും യുകെ പ്രധാനമന്ത്രി വ്യക്തമാക്കി. എന്തായാലും ഋഷി സുനകിന്റെ വളച്ചുകെട്ടില്ലാത്ത ഈ പ്രസ്താവന ഇപ്പോള്‍ സമുഹമാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അതേസമയം, അന്‍റോണിയോ ഗട്ടറസിന്റെയും ഋഷി സുനകിന്റെയും ഈ ഹൈന്ദവ ടച്ചുള്ള പ്രസ്താവനകള്‍ കേട്ട് കിളിപോയി നില്‍ക്കുന്ന നടന്‍ പ്രകാശ് രാജിന്റെ പ്രതികരണവും വൈറലാണ്.