ഇസ്രയേലിലെ വടക്കന്‍ ഗ്രാമമായ മാര്‍ഗലിയോട്ടില്‍ ഇന്നലെ വൈകുന്നേരം നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് നിബിൻ മാക്‌സ്‌വെല്ലിന്റെ ഭാര്യഏഴ് മാസം ഗർഭിണി. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള മകളുമുണ്ട്. രണ്ടാം കുഞ്ഞിന്റെ മുഖം കാണാൻ കാത്തിരിക്കവെയാണ് തീവ്രവാദി സംഘടനയായ ഹിസ്ബുള്ള തൊടുത്ത് വിട്ട ഷെൽ നിബിന്റെ ജീവനെടുത്തത്. കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകനാണ് നിബിൻ.
ആക്രമണത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തെന്ന് ഇസ്രയേല്‍ സ്ഥാനപതികാര്യാലയം സ്ഥിരീകരിച്ചു.
രണ്ടു മാസം മുന്‍പാണ് നിബിന്‍ ഇസ്രായേലിലേക്ക് പോയതെന്ന് പിതാവ് ആന്റണി പറഞ്ഞു. കൃഷി ഫാമിലായിരുന്നു ജോലി. നിബിനൊപ്പം ഇസ്രായേലിലുളള സഹോദരന്‍ നെവിനാണ് മരണവിവരം വീട്ടില്‍ അറിയിച്ചത്.
സംഭവത്തില്‍ ദുഖവും നടുക്കവുമുണ്ടെന്ന് ഇസ്രയേല്‍ സ്ഥാനപതി കാര്യാലയം പ്രതികരിച്ചു. പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കി. വിദേശിയെന്നോ, ഇസ്രയേല്‍ പൗരനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെയാണ് പരിഗണിക്കുന്നതെന്നും ഭീകരാക്രമണത്തിന് ഇരകളാക്കപ്പെട്ടവരുടെ കുടുംബത്തിന് സഹായം നല്‍കുമെന്നും ഇസ്രയേല്‍ സ്ഥാപനപതികാര്യാലയം വ്യക്തമാക്കി. സ്‌പോണ്‍സറുടെ സഹായത്തോടെ ഏത്രയും വേഗം മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.