ആലപ്പുഴ: കഞ്ഞിക്കുഴിയിൽ കയർ ഫാക്ടറി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. കഞ്ഞിക്കുഴി കുഞ്ഞാറുവെളി ശശി (54) ആണ് മരിച്ചത്. മകളുടെ വിവാഹത്തിനെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു.ബാങ്ക് ജീവനക്കാരന്‍ ഇന്നലെ ശശിയുടെ വീട്ടിലെത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് സംശയമുണ്ട്. ആക്സിസ് ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്.
വീടിന്റെ ആധാരം പണയം വെച്ചാണ് ശശി വായ്‌പ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിൽ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് മരുമക്കളുടെ മുന്നിൽ വെച്ചാണ് ഭീഷണിപ്പെടുത്തിയത്. വീടിന്റെ ഫോട്ടോയും ജീവനക്കാരൻ എടുത്തു. ബാങ്ക് ഭീഷണിപ്പെടുത്തിയതിൽ ശശിക്ക് മനോവിഷമം ഉണ്ടായിരുന്നു. ശശിക്ക് മറ്റ് ബാധ്യതകൾ ഇല്ലായിരുന്നെന്നും സഹോദരൻ പറയുന്നു.