പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ഭീതിപരത്തി കാട്ടാന. ഷോളയൂരിൽ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പിന് നേരെ മാങ്ങാക്കൊമ്പൻ എന്ന കാട്ടാന പാഞ്ഞടുത്തു. ജീപ്പ് ഏറെദൂരം പിന്നിലേക്ക് ഓടിച്ചാണ് വനപാലകര്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജീവനക്കാർ വ്യക്തമാക്കി. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കൊമ്പനെ തുരത്താന്‍ എത്തിയ വനപാലക സംഘത്തെയാണ് കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചത്. സാധാരണനിലയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയാല്‍ നാട്ടുകാര്‍ ബഹളം വെച്ചാല്‍ പോലും കാട്ടിലേക്ക് പോകുന്ന മാങ്ങാക്കൊമ്പനാണ് ഇന്നലെ ആക്രമണസ്വഭാവം കാണിച്ചത്. ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ മാങ്ങാക്കൊമ്പനെ കാട്ടിലേക്ക് തുരത്താന്‍ എത്തിയ വനപാലക സംഘത്തിന്റെ ജീപ്പിന്് നേരെയാണ് പാഞ്ഞടുത്തത്.
കാട്ടാന കുതിച്ചെത്തുന്നത് കണ്ട്, ജീപ്പ് അതിവേഗം പിന്നിലേക്ക് ഓടിച്ചാണ് വനപാലക സംഘം രക്ഷപ്പെട്ടത്. പിന്നീട് പടക്കം പൊട്ടിച്ചും സൈറണ്‍ മുഴക്കിയും കൊമ്പനെ കാട്ടിലേക്ക് തുരത്തി. ഒരാഴ്ചക്കിടെ അട്ടപ്പാടിയില്‍ മാങ്ങാക്കൊമ്പന്‍ ആറിടങ്ങളിലാണ് ഭീതി പടര്‍ത്തിയത്.

