ചെന്നെെ: പ്രശസ്ത തെന്നിന്ത്യൻ താരം പ്രകാശ് രാജിന് ഇഡി യുടെ സമൻസ്. പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്റേറ്റിന്റെ നടപടി. ദീർഘകാലം ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. ഇഡിയുടെ ചെന്നെെ ഓഫീസിൽ അടുത്തയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നിക്ഷേപകരിൽ നിന്ന് ‘പോൺസി’ പദ്ധതിയുടെ 100കോടി രൂപ കബളിപ്പിച്ചെന്നാരോപിച്ച് തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജ്വല്ലറി ഗ്രൂപ്പിന്റെ വിവിധ ശാഖകളിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡുകളിൽ 24 ലക്ഷത്തോളം രൂപയും 11.60 കിലോ സ്വർണാഭരണങ്ങളും വിവിധ രേഖകളും ഇഡി പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജ്വല്ലേഴ്സ് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.
പ്രണവ് ജ്വല്ലേഴ്സിന്റെ കടകൾ ഒക്ടോബറിൽ അടച്ചുപൂട്ടുകയും ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ചെന്നൈയില്‍ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലും പുതുച്ചേരിയിലും ഈ ഗ്രൂപ്പിന് ശാഖകളുണ്ട്. ഈ പരിശോധനകളുടെ തുടര്‍ച്ചയായാണ് നടനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്.