അപ്രതീക്ഷിതമായി വിട്ടുപിരിഞ്ഞ പ്രിയ സുഹൃത്ത് പുനീത് രാജ്കുമാറിന്റെ സ്മൃതി കുടീരം സന്ദര്‍ശിച്ച് നടന്‍ സൂര്യ. മരണം ഒരിക്കലും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. പുനീത് ഓര്‍മയായെന്ന് ഇപ്പോഴും വിശ്വസിക്കാനാവില്ലെന്നും സൂര്യ പറഞ്ഞു.
“ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. സംഭവിച്ചതൊന്നും എനിക്കിപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല. പുനീതിന്റെ കുടുംബത്തിലെ ഓരോരുത്തരുമായും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. താന്‍ ജനിക്കുന്നതിനു മുമ്പേയുള്ള സൗഹൃദമാണിത്. തന്റെ അമ്മ പറയുന്നത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.
ഞങ്ങൾ ആദ്യം കണ്ടുമുട്ടുന്നത് ഞങ്ങളുടെ അമ്മമാർ ഗർഭിണിയായിരിക്കുമ്പോഴാണ്. അമ്മയുടെ വയറ്റില്‍ താന്‍ നാല് മാസമുള്ളപ്പോള്‍ പുനീത് ഏഴ് മാസമായിരുന്നു.”
”വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ വലിയ ആഘാതത്തിലാണ്. എല്ലാ ഫോട്ടോകളിലും വീഡിയോകളിലും എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹത്തിന്. ഒരുപാട് നല്ല കാര്യങ്ങള്‍ പുനീത് ചെയ്തിട്ടുണ്ട്. ആ ഓര്‍മ്മകള്‍ നമ്മുടെ എല്ലാവരുടെയും ഹൃദയത്തിലുണ്ടാകും എന്നും സൂര്യ പറഞ്ഞു.”ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ 29ന് ആണ് പുനീത് രാജ്കുമാര്‍ അന്തരിച്ചത്.