കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ അന്വേഷണസംഘത്തിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യാൻ തയ്യാറാകാത്ത അന്വേഷണ സംഘത്തിന്‍റെ നിലപാട് ചോദ്യം ചെയ്താണ് ഹർജി.
അഭിഭാഷകർക്കെതിരെ അന്വേഷണമാകാമെന്ന് കോടതി അനുമതി നൽകിയിട്ടു പോലും അന്വേഷണമുണ്ടായില്ല. ഉന്നത സമ്മർദത്തെത്തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇതിൽ നിന്ന് പിൻവലിഞ്ഞതെന്നാണ് അതിജീവിതയുടെ ആരോപണം. അതേസമയം, തുടരന്വേഷണം അവസാനിപ്പാക്കാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഈ മാസം 15 ന് അവസാനിക്കും.
മെമ്മറി കാർഡിന്റെ ഫൊറൻസിക് പരിശോധനാ ഫലം കൂടി പരിശോധിച്ചശേഷമാകും അന്തിമ റിപ്പോർട്ട് നൽകുന്നതിൽ തീരുമാനമാകുക. ദിലീപിന്‍റെ സുഹൃത്തായ ശരത്തിനെ പ്രതിയാക്കിയാണ് തുടരന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.