കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് പോലീസാണ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടും.
വിജയ് ബാബുവിനെതിരെ പരാതിക്കാരിയുടെ പേര് പുറത്തു വിട്ട സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വിജയ് ബാബു ഇന്ന് പോലീസിന് മുമ്പാകെ ഹാജരായിരുന്നു. ഇന്ന് മുതൽ ജൂലൈ 3 വരെ, രാവിലെ 9 മുതൽ വൈകിട്ട് ആറ് മണി വരെയാണ് ചോദ്യം ചെയ്യാൻ അനുവദിച്ചിരുന്ന സമയം. വിജയ് ബാബുവിനെ തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ട് പോകും.
വിദേശത്ത് നിന്ന് ജാമ്യത്തിന് ശ്രമിച്ചതിൽ തെറ്റില്ലെന്ന് പറഞ്ഞ കോടതി പുതിയ പാസ്പോർട്ട് ലഭിച്ചെങ്കിൽ അത് പോലീസിന് കൈമാറാനും നിർദ്ദേശിച്ചിട്ടുണ്ട്. ശാരീരിക ബന്ധം ഉഭയകക്ഷി സമ്മതത്തോടെ ആയിരുന്നോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ ജാമ്യഘട്ടത്തിൽ അല്ല വിചാരണ സമയത്ത് പരിശോധിക്കേണ്ട കാര്യമാണെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.