എറണാകുളം : നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മോളിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാതെ തുടരുകയാണെന്നാണ് വിവരം.
മൂന്ന് ദിവസം മുൻപാണ് പെട്ടെന്നുണ്ടായ ബോധക്ഷയത്തെ തുടർന്ന് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ ചെലവുകൾ വഹിക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം ഇപ്പോഴുള്ളതെന്ന് മകൻ ജോളി പറഞ്ഞു. ഐസിയുവിൽ ഒരു ദിവസത്തേക്ക് 7,000 രൂപയാണ് ചെലവെന്നും മരുന്നുകൾക്ക് 5,000 രൂപയുമാകുമെന്ന് മകൻ അറിയിച്ചു. കയ്യിലുണ്ടായിരുന്നതും കടം വാങ്ങി സ്വരൂപിച്ചതുമായ തുക കൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയതെന്നും ഇത് ഏതാണ്ട് തീരാറായതായും മകൻ പറഞ്ഞു. സന്മനസുകളുടെ സഹയം അഭ്യർത്ഥിക്കുന്നതായും ജോളി പറഞ്ഞു.
കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമലി ചികിത്സയിലാണ്. രണ്ടാമത്തെ അറ്റാക്ക് വന്ന് തളർന്ന് പോയപ്പോഴും മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്‌ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി വെളിപ്പെടുത്തിയിരുന്നു.