കൊച്ചി: കൊച്ചിയിലെ ലുലു മാളില്‍ വെച്ച് അപമാനിച്ച പ്രതികളോട് ക്ഷമിച്ചതായി യുവനടി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പൊലീസിനും മാധ്യമങ്ങള്‍ക്കും നടി നന്ദി പറയുകയും ചെയ്തു. അതേസമയം നടി മാപ്പ് നൽകിയാലും കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നടിയുടെ അമ്മയുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പറഞ്ഞു.
നടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെ കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കൊച്ചി കുസാറ്റ് ജംഗ്ഷനിൽ വെച്ച് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സ്വയം ന്യായീകരിക്കുന്ന വീഡിയോ പുറത്ത് വിട്ട് പ്രതികൾ നേരത്തെ ഒളിവിൽ പോയിരിക്കുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും, പിന്നീട് കീഴടങ്ങുന്നതാണ് നല്ലതെന്ന് പ്രതികളായ റംഷാദിനും ആദിലിനും നിയമോപദേശം ലഭിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രതികള്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ബോധപൂർവ്വം അപമാനിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നുമുള്ള പ്രതികളുടെ വാദം മുഖവിലക്കെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകനുംവ്യക്തമാക്കി.