മുംബൈ : പ്രശസ്ത ഹിന്ദി ടെലിവിഷൻ നടി തുനിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ഷീസൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ വസായ് കോടതി തള്ളി. ഷീസൻ പൊലീസ് കസ്റ്റഡിയിൽ തുടരും. നിലവിൽ താനെ സെൻട്രൽ ജയിലിലാണ് ഷീസൻ ഖാനെ പാർപ്പിച്ചിരിക്കുന്നത്. കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ നടന്റെ കുടുംബം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും.
തുനിഷയുടെ മരണത്തിൽ ഷീസാൻ നിരപരാധിയാണെന്നാണ് നടന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ശൈലേന്ദ്ര മിശ്ര, ശരദ് റായ് എന്നിവരാണ് ഷീസാനു വേണ്ടി ഹാജരായത്. അതേസമയം, സത്യം മറച്ചുവയ്ക്കാൻ ഷീസാന്റെ കുടുംബം നാടകം കളിക്കുകയാണെന്ന് തുനിഷയുടെ അഭിഭാഷകൻ അഡ്വ. തരുൺ ശർമ വാദിച്ചു. തുനിഷയുടെ മരണത്തിൽ ഷീസാന്റെ അമ്മയ്ക്കും പങ്കുണ്ടെന്നും അവരെയും പ്രതി ചേർക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.