കാബൂൾ: താലിബാന്റെ (Taliban Administration) 100 ഭരണദിനങ്ങൾ നരകതുല്യമെന്ന് ജനങ്ങൾ. കൊടിയദാരിദ്ര്യത്തിലാണ് രാജ്യത്തെ ഭൂരിഭാഗം ആളുകളും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദയനീയ അവസ്ഥയിലാണ്. ജീവിക്കാനായി ജോലിയോ മറ്റ് വരുമാനമാർഗ്ഗങ്ങളോ ഇല്ല, ഭക്ഷണവും ലഭിക്കാത്ത സാഹചര്യമാണ് രാജ്യത്തിപ്പോൾ. ഇത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ അഫ്ഗാനിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“ഞാനും എന്റെ ഭർത്താവും മിക്ക ദിവസവും പട്ടിണിയിലാണ്. അത് സഹിക്കാം. എന്നാൽ മക്കളുടെ കാര്യമോർത്താണ് ഞങ്ങളുടെ ആധി. വിശന്നിട്ട് അവർ കിടന്ന് കരയുകയാണ് ഇത് വളരെ സങ്കടമുള്ള കാര്യമാണ്”. അഫ്ഗാൻ സ്വദേശിനിയും 35കാരിയുമായ സർഘുനയുടേതാണ് ഈ വാക്കുകൾ.
താലിബാൻ അധികാരത്തിൽ വന്നതോടെ ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. രണ്ട് മക്കളാണ് സർഘുനക്കുള്ളത്. ജീവിതം ഒരു രീതിയിലും മുന്നോട്ട് കൊണ്ടു പോകാനാകാതെ വഴിമുട്ടിയ അവസ്ഥയിലാണ് ഈ കുടുംബം. ഇത് സർഘുനയുടെ മാത്രം പ്രശ്‌നമല്ല. ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇന്ന് ഇതേ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഫ്ഗാനിൽ താലിബാൻ 100 ദിനം പൂർത്തിയാക്കിയ വേളയിലാണ് ഈ വാർത്തകൾ പുറത്ത് വരുന്നത്.
ധാന്യപ്പൊടി ഭക്ഷണമാക്കേണ്ട ദയനീയമായ അവസ്ഥ
ചില ദിവസങ്ങളിൽ ബ്രഡോ, ചോറോ ലഭിക്കും. എന്നാൽ പഴങ്ങളോ മാംസമോ ഒന്നും കിട്ടാറില്ല. മുൻപ് കഴിച്ചിരുന്നതിലും വളരെ ചെറിയ ഒരു അളവിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും’ സർഘുന പറയുന്നു. ശരിയായ അളവിൽ ഭക്ഷണം ലഭിക്കാത്തതിനാലും, പോഷകാഹാരം ലഭിക്കാത്തതിനാലും സർഘുനയുടെ എട്ട് വയസ്സുകാരൻ മകന്റെ ശരീരത്തിൽ അതിന്റെ പ്രശ്‌നങ്ങൾ തുടങ്ങി കഴിഞ്ഞു. ചിലപ്പോൾ ഭക്ഷണം ഉണ്ടാക്കാൻ ഗോതമ്പ്‌പൊടിയോ മറ്റ് ധാന്യപ്പൊടികളോ കുറച്ച് കിട്ടുമെങ്കിലും, ചപ്പാത്തിയോ ബ്രഡോ ഉണ്ടാക്കാൻ ആവശ്യത്തിന് പൊടിയോ എണ്ണയോ ഇല്ലാത്തതിനാൽ പച്ചപ്പൊടി കഴിക്കാറുണ്ടെന്നും സർഘുന പറയുന്നു. ഇപ്പോഴത്തെ ഞങ്ങളുടെ സാഹചര്യം വളരെ മോശമാണ്. കഴിഞ്ഞ ദിവസം കുറച്ച് ധാന്യപ്പൊടി കിട്ടി. എന്നാൽ അത് അധികമുണ്ടായിരുന്നില്ല. അതുകൊണ്ടു പലഹാരമുണ്ടാക്കാൻ എണ്ണയോ ഒന്നും ഞങ്ങളുടെ കൈവശമില്ല. അതുകൊണ്ട് ആ പൊടി അങ്ങനെ തന്നെ പച്ചക്ക് കഴിച്ചു.