ബെംഗളൂരു: മാതാപിതാക്കളെ കൊലപ്പെടുത്തിയതിനു ശേഷം മകൻ വീടുപൂട്ടി കടന്നു കളഞ്ഞു. ബെംഗളൂരുവിലാണ് അരുംകൊല നടന്നത്. മാതാപിതാക്കളായ ഭാസ്കർ (61), ശാന്ത (60) എന്നിവരെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം മകൻ ശരത് (27) വീട് പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒൻപതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ഇടക്കിടെ ഇവർ തമ്മിൽ വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ചയും ഇവരുടെ നിലവിളി കേട്ടെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയൽവാസികൾ ശ്രദ്ധിച്ചില്ല. ശരതിൻ്റെ മൂത്ത സഹോദരൻ സജിത്ത് മാതാപിതാക്കളെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ഇയാൾ താമസ സ്ഥലത്തെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു.