തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ മൻ കി ബാത്തിന്‍റെ 102-ാം എപ്പിസോഡ് കഴിയുമ്പോൾ മലയാളികൾ തിരയുന്നത് മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ തരംഗമായി മാറിയ റാഫി രാംനാഥിനെക്കുറിച്ചാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിനിടെ പരാമർശിച്ചതോടെ റാഫി രാംനാഥ് കൂടുതൽ ശ്രദ്ധ നേടുകയാണ്. അതിനിടെ റാഫിയുടെ കുടുതൽ വിവരങ്ങൾ പങ്കുവച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തുകയും ചെയ്തു.
താമരക്കുളം വിവിഎച്ച്‌എസ്‌എസിലെ ജീവശാസ്ത്ര അദ്ധ്യാപകനാണ് റാഫി. പരിസ്ഥിതി പ്രവര്‍ത്തനത്തിലൂടെയും, മരം നടലിലൂടെയും ഔഷധ സസ്യ തോട്ട നിര്‍മാണത്തിലൂടെയുമാണ് റാഫി രംഗനാഥ് പ്രശസ്തനായത്. പുതുതലമുറയെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്ത് ആ വഴികളിലൂടെ നടത്തുന്നതിനിടെയാണ് റാഫിയെ പ്രശംസിച്ച് പ്രധാനമന്ത്രി തന്നെ എത്തിയത്. വനംവകുപ്പിന്റെ സഹായത്തോടെ റാഫി സ്‌കൂളില്‍ ആരംഭിച്ച ഔഷധ സസ്യ തോട്ടത്തില്‍ ഇപ്പോള്‍ 250ലേറെ തരം ഔഷധ സസ്യങ്ങളുണ്ട്.
ജില്ലയില്‍ വിദ്യാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും, ആരാധനാലയങ്ങളും, കേന്ദ്രീകരിച്ച് ഔഷധത്തോട്ടം, ശലഭപ്പാര്‍ക്ക് തുടങ്ങി ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനം സംഘടിപ്പിച്ച് ഒരു ലക്ഷത്തിലേറെ വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ നാട്ടുപച്ച പദ്ധതിക്ക് ഊര്‍ജ് പകര്‍ന്ന് മുന്നില്‍ നിന്നതുമെല്ലാം റാഫി രാംനാഥിന്റെ നേട്ടങ്ങളാണെന്ന് സുരേന്ദ്രന്‍ പറയുന്നു.