ദില്ലി : കാനഡ ആസ്ഥാനമാക്കി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ഖലിസ്ഥാൻ ഭീകരർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ തീരുമാനമെടുത്ത് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ഖലിസ്ഥാൻ ബന്ധമുള്ളരുടെ ഒസിഐ കാർഡ് അടക്കം റദ്ദു ചെയ്യാനൊരുങ്ങുകയാണ്. ജൂണിൽ ഖാലിസ്ഥാനി വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഭാരതത്തിന്റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചതിനെത്തുടർന്നാണ് ഭാരതവും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണത്.
കാനഡ വെള്ള പൂശാൻ ശ്രമിക്കുന്ന ഹർദീപ് സിങ് നിജ്ജാറിനെ പറ്റിയുള്ള രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരൻ അർഷ്ദീപ് ദല്ലക്ക് പാകിസ്ഥാനിലെ ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടും പുറത്തുവന്നു. പഞ്ചാബിലെയും ദില്ലിയിലെയും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചു. ഖാലിസ്ഥാൻ ഭീകരരെ തുരത്താൻ ഈ വർഷം ജനുവരിയിൽ ദില്ലി പോലീസ് നടത്തിയ ഓപറേഷനിലാണ് ഈ വിവരം ലഭിച്ചത്.
ദില്ലിയിലെ ജഹാംഗിർപുരിയിൽ നടത്തിയ റെയ്ഡിൽ ജഗ്ജീത് സിങ് ജഗ്ഗ, നൗഷാദ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്ന് വൻ ആയുധശേഖരവും പിടിച്ചെടുക്കുകയുണ്ടായി. ദല്ലയുമായി ബന്ധമുണ്ടെന്ന് ചോദ്യം ചെയ്യുന്നതിനിടെ ജഗ്ഗ പറഞ്ഞതായി ദില്ലി പോലീസിന്റെ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പഞ്ചാബിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടാൻ ദല്ല ജഗ്ഗക്ക് നിർദ്ദേശം നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു .
ലഷ്‌കറെ ത്വയ്ബ ഭീകരൻ സുഹൈലുമായി ദല്ലക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ദില്ലിയിൽ ഹിന്ദു ബാലനെ കൊലപ്പെടുത്തിയതിന് പിന്നാലെ തല ഛേദിച്ചത് ദല്ലയുടെയും സുഹൈലിന്റെയും നിർദ്ദേശമനുസരിച്ചായിരുന്നുവെന്നും ജഗ്ഗയും നൗഷാദും പോലീസിനോട് വെളിപ്പെടുത്തി. തെളിവായി കൃത്യത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഇരുവർക്കും അയച്ചു കൊടുത്തു. 2 ലക്ഷം രൂപയാണ് നൗഷാദിനും ജഗ്ഗക്കും ക്രൂര കൃത്യത്തിന് പ്രതിഫലമായി ലഭിച്ചത്. ഇക്കാര്യവും ചോദ്യം ചെയ്യലിൽ വ്യക്തമായി
അമേരിക്കയിലെ ഖാലിസ്ഥാനി നേതാക്കൾക്ക് വധഭീഷണിയുള്ളതായി എഫ്ബിഐ മുന്നറിയിപ്പ് നൽകിയെന്ന റിപ്പോർട്ട് പുറത്ത് വന്നു. സിഖ് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധിപ്പേരെ എഫ്ബിഐ ഫോണില്‍ ബന്ധപ്പെടുകയും നേരിൽ കാണുകയും ചെയ്തതായി അമേരിക്കയിലെ സിഖ് ആക്ടിവിസ്റ്റ് പ്രിത്പാൽ സിങ് വ്യക്തമാക്കി. അമേരിക്കൻ മാദ്ധ്യമമായ ഇന്റർസെപ്റ്റിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജൂൺ അവസാന വാരത്തോടെ രണ്ട് എഫ്ബിഐ ഏജന്റുമാർ തന്നെ സന്ദര്‍ശിക്കുകയും വധഭീഷണിയുള്ളതായി അറിയിക്കുകയും ചെയ്തതായി പ്രിത്പാൽ സിങ് വെളിപ്പെടുത്തി. എന്നാൽ ഭീഷണി എവിടെനിന്നാണെന്നോ, ആരിൽനിന്നാണെന്നോ അവർ പറഞ്ഞിരുന്നില്ലെന്നും പ്രിത്പാൽ കൂട്ടിച്ചേർത്തു. നിലവിൽ അമേരിക്കൻ പൗരത്വമുള്ള പ്രിത്പാൽ സിങ് അമേരിക്കൻ സിഖ് കോക്കസ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റാണ്.