Monday, May 6, 2024
spot_img

അഗ്നിവീർ പദ്ധതി; അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം; അഗ്നിവീറുകൾക്ക് പത്തു ശതമാനം ഒഴിവ്; ഈ വർഷം സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവ്

ദില്ലി: അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു . കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഇതോടൊപ്പം ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവും ലഭിക്കും.

ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ അഗ്നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്മെൻറുമായി മുന്നോട്ടു പോയി പ്രതിഷേധം തണുപ്പിക്കാൻ ആണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. നടപടികളുമായി മുന്നോട്ട് പോകാൻ സായുധ സേനകൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം നിർദ്ദേശം നൽകി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും. വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്

എന്നാൽ പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയാണ്. ബീഹാറിൽ ഇതുവരെ 507 പേര്‍ പ്രതിഷേധത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി. ഏഴുപതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാറ്റ്ന ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകൾക്ക് സുരക്ഷ കൂട്ടി. ബിഹാറിലെ ലഖിസാരായിൽ പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ മരിച്ചു. വലിയ പ്രതിഷേധങ്ങൾ മുന്നിൽ കണ്ട് കൂടുതൽ പൊലീസുകാരെ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ഉത്തർ പ്രദേശിൽ പ്രതിഷേധിച്ച 260 പേർ അറസ്റ്റിലായി. നാല് ജില്ലകളിലായി 6 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. തെലങ്കാനയിൽ ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് നിരവധി ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. 340 ട്രയിൻ സർവീസുകളെ പ്രതിഷേധം ബാധിച്ചെന്ന് ഇന്ത്യൻ റെയിൽ വേ അറിയിച്ചു.

Related Articles

Latest Articles