ഇക്കഴിഞ്ഞ വെള്ളിയാഴ്ച എയർ ഇന്ത്യയുടെയും നേപ്പാൾ എയർലൈൻസിന്റെയും വിമാനങ്ങൾ ആകാശത്ത് വച്ച് കൂട്ടിയിടിക്കു സമീപമെത്തിയെങ്കിലും തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.
ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാൾ എയർലൈൻസ് വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനവുമാണ് കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.
നേപ്പാൾ എയർലൈൻസിന്റെ വിമാനം 15,000 അടി ഉയരത്തിൽ പറക്കവെ എയർ ഇന്ത്യ വിമാനം 19,000 അടിയിൽ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ വക്താവ് ജഗന്നാഥ് നിരൗള പറഞ്ഞു. രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് റഡാറിൽ തെളിഞ്ഞതോടെ നേപ്പാൾ എയർലൈൻസിന്റെ വിമാനം 15,000 അടിയിൽ നിന്ന് 7,000 അടിയിലേക്ക് താഴ്ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അശ്രദ്ധയുടെ പേരിൽ എയർ ട്രാഫിക് കൺട്രോളർ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായാണ് വിവരം. ഇവർക്കായിരുന്നു സംഭവം നടക്കുമ്പോൾ കൺട്രോൾ റൂമിന്റെ ചുമതല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.