ദില്ലി : ലോക വനിതാ സീനിയർ ബോക്സിങ്ങിൽ സ്വർണ്ണ വേട്ട തുടർന്ന് ഇന്ത്യ. ഇന്ന് രണ്ട് സ്വർണ്ണം കൂടി നേടിയതോടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സ്വർണ്ണ നേട്ടം നാലായി ഉയർന്നു . ഇന്ന് വൈകുന്നേരം നടന്ന 75 കിലോ ഫൈനലിൽ ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്ന്‍ സ്വര്‍ണം നേടി. ഓസ്ട്രേലിയയുടെ കെയ്റ്റ്ലിൻ പാർക്കറിനെയാണ് ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ ലവ്‍ലിന കീഴടക്കിയത്. 5–2നായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ലോക വനിതാ ബോക്സിങ്ങിൽ താരത്തിന്റെ ആദ്യ സ്വർണമാണിത്. 2018ലും 2019ലും താരം വെങ്കല മെഡൽ നേടിയിരുന്നു.
ഇന്ന് നിഖാത് സരീനും ഇന്ത്യയ്ക്കായി സ്വർണം നേടിയിരുന്നു. ഫൈനൽ പോരാട്ടത്തിൽ വിയറ്റ്നാം താരം യുയെൻ തിതാമാണ് നിഖാത് ഇടിച്ചിട്ടത്. 50 കിലോ വിഭാഗം പോരാട്ടത്തിൽ 5–0നാണ് ഇന്ത്യൻ താരത്തിന്റെ ആധികാരിക വിജയം. തുടർച്ചയായി രണ്ടാം തവണയാണ് നിഖാത് ലോക വനിതാ സീനിയർ ബോക്സിങ്ങിൽ സ്വർണം നേടുന്നത്.
ലോക ബോക്സിങ്ങിൽ ഒന്നിലേറെ തവണ സ്വർണം നേടിയ രണ്ടാമത്തെ ഇന്ത്യൻ വനിതയാണ് നിഖാത് സരീൻ. ഇന്ത്യൻ വനിതാ ബോക്സിങ് ഇതിഹാസമായ മേരികോമാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം.