ലക്‌നൗ: ശത്രുക്കളുടെ നെഞ്ചുപിളർക്കാൻ ഏ കെ-203 റൈഫിളുകൾ ( AK203 Rifles)നിർമ്മിക്കാനൊരുങ്ങി ഇന്ത്യ. ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് പ്രതിരോധ മന്ത്രാലയം തോക്ക് നിർമ്മാണത്തിനുള്ള ഔദ്യോഗിക അനുമതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ആയുധനിർമ്മാണ ശാലയിലാണ് അത്യാധുനിക തോക്കുകൾ നിർമ്മിക്കുക. ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കോർവയിൽ ആയുധനിർമ്മാണ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഓർഡൻസ് ഫാക്ടറി ബോർഡും റഷ്യയുടെ റോസോബൊറോൺ എക്‌സ്‌പോർട്ട് ആന്റ് കലാഷ്‌നിക്കോവും തമ്മിലാണ് സംയുക്ത ആയുധ നിർമ്മാണം നടത്തുന്നത്. ഇന്ത്യയുടെ ഭാഗത്തുനിന്നും കരസേനയിലെ ഒരു മേജർ ജനറലിനെ കമ്പനി സി.ഇ.ഒ ആയി നിയമിച്ചതായും പ്രതിരോധ വകുപ്പ് അറിയിച്ചു.
അതേസമയം 6.71 ലക്ഷം തോക്കുകളാണ് ഇന്ത്യൻ സൈന്യത്തിനായി നിർമ്മിക്കാൻ ഒരുങ്ങുന്നത്. ചിലവ് കൂടുതലായതിനാലാണ് താൽക്കാലികമായി പ്രതിരോധ മന്ത്രാലയം ആയുധ നിർമ്മാണത്തിനുള്ള തീരുമാനം വൈകിപ്പിക്കുകയായിരുന്നു. അടുത്ത മാസം ആദ്യവാരത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ സന്ദർശ നത്തോടെ ഔദ്യോഗിക കരാർ ഒപ്പിടുമെന്നാണ് സൂചന. ഇന്ത്യൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതോടെ ഇനി നടപടികൾ വേഗത്തിലാകുമെന്നും സൈന്യം അറിയിച്ചു. ദ്വിതല മന്ത്രാലയ ഒത്തുചേരലിൽ പ്രതിരോധ-വിദേശകാര്യമന്ത്രിമാർ രാഷ്‌ട്രത്തലവന്മാർക്കൊപ്പം കൂടിക്കാഴ്ചയും ചർച്ചയും നടത്തും. 2019ലാണ് ആയുധനിർമ്മാണ കാര്യത്തിൽ ഇന്ത്യാ-റഷ്യ ധാരണയിലെത്തിയത്.