കണ്ണൂർ: ആകാശിനെതിരെ കാപ്പ ചുമത്താനുള്ള കേസുകളില്ലെന്നും ഷുഹൈബ് വധത്തില്‍ മകൻ കുറ്റവാളിയാണെന്ന് കരുതുന്നില്ലെന്നും ആകാശ് തില്ലങ്കേരിയുടെ പിതാവ് രവീന്ദ്രൻ. ആകാശിനു നേരെ കാപ്പ ചുമത്തിയ കാര്യം ആദ്യം അറിഞ്ഞിരുന്നില്ല. മകന്റെ അറസ്റ്റിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഒരു ഫോമില്‍ ഒപ്പിടാനെന്ന് പറഞ്ഞാണ് പോലീസ് വീട്ടില്‍ എത്തി ആകാശിനെ പുറത്തേക്ക് കൊണ്ടുപോയതെന്നും പിതാവ് രവീന്ദ്രൻ പറയുന്നു.
ആകാശിന് ഒരുപാട് ശത്രുക്കളുണ്ട്. തന്റെ മകനെ ആരോ മനഃപൂർവം കുടുക്കാനായി കേസ് കെട്ടിച്ചമച്ചതാണെന്നും രവീന്ദ്രൻ ആരോപിച്ചു. സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പരാമർശവുമായി ബന്ധപ്പെട്ടാണ് ആകാശിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ അത് തന്റെ മകന്റെ ഫേസ്ബുക്ക് അക്കൗണ്ട് അല്ലെന്നും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പരാമർശം വന്നതെന്നും രവീന്ദ്രൻ പറയുന്നു. ആകാശ് ഒരു പാര്‍ട്ടി കുടുംബത്തിലാണ് ജനിച്ചുവളർന്നത്. അതുകൊണ്ട് തന്നെ ചെറുപ്രായം മുതൽക്കേ ആകാശിന് പാര്‍ട്ടിയുമായി നല്ല ബന്ധമുണ്ട്. അതിനാൽ പാര്‍ട്ടിക്ക് എതിരെ മരണം വരെ ആകാശ് എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആകാശ് തില്ലങ്കേരിയുടെ പിതാവ് രവീന്ദ്രൻ പറഞ്ഞു.