തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിലെ പ്രതി പിടിയിൽ. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഇയാളെ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം രൂക്ഷമാക്കിയിരുന്നെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇത് പൊലീസിന് വലിയ നാണക്കേടുണ്ടാക്കി. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി കത്തിപ്പടർന്നു. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പോലീസ് അതിവേഗം നടപടി തുടങ്ങിയിരുന്നുവെങ്കിലും കേസ് എങ്ങുമെത്തിയിരുന്നില്ല.
സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു ആകെയുണ്ടായിരുന്ന തെളിവ്. എന്നാൽ സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായിരുന്നില്ല.
ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത് വിവാദമായതോടെ യുവാവിനെ വിട്ടയച്ച് പോലീസ് തലയൂരുകയായിരുന്നു.