തിരുവനന്തപുരം: എകെജി സെൻറർ പടക്കമേറ് കേസിൽ പ്രതിയായ ജിതിൻ നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
കേസിൽ അറസ്റ്റിലായ ജിതിനെ നാലു ദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറുവരെയാണ് ജിതിനെ റിമൻഡ് ചെയ്തിരിക്കുന്നത്. കേസിൽ ജിതിനെതിരായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിനാൽ വീണ്ടും കസ്റ്റഡയിൽ വേണമെന്ന് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല.
എകെജി സെൻററിന് നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ ഗൂഢാലോചന നടത്തിയ കൂടുതൽ പേരെ ഇനിയും കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും. നിർണായകമായ ഒരു തെളിവും കണ്ടെത്തിയില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്. അതേസമയം കോടതിയിൽ ഒരു പരാതി അറിയിക്കാനുണ്ടെന്ന് ജിതിൻ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇക്കാര്യം കോടതിയെ അറിയിക്കാമെന്നാണ് ജിതിന്‍റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ പറഞ്ഞത്.