അമേരിക്ക: അൽ ഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്മൻ അൽ സവാഹിരിയെ വധിച്ചത്. അൽ ഖാഇദ തലവനെ അമേരിക്കൻ സേന വധിച്ചെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് മാധ്യമങ്ങളെ കണ്ടത്. തീവ്രവാദത്തിനെതിരെ തങ്ങൾ നടത്തിയ പോരാട്ടം വിജയം കണ്ടെന്ന ആമുഖത്തോടെയാണ് അയ്മാൻ അൽ സവാഹിരിയെ വധിച്ച കാര്യം ബൈഡൻ ലോകത്തോട് പറഞ്ഞത്.
അമേരിക്കക്കും പൗരൻമാർക്കും നേരെ നിരന്തരം അക്രമം അഴിച്ചുവിട്ട തീവ്രവാദി നേതാവ് ഇനിയില്ലെന്നും എവിടെ പോയി ഒളിച്ചാലും ഇത്തരം തീവ്രവാദികളെ തങ്ങൾ ഇല്ലാതാക്കുമെന്നും ബൈഡൻ പറഞ്ഞു.
രഹസ്യ താവളത്തിൽ കഴിയുകയായിരുന്ന അയ്മൻ അൽ സവാഹിരിക്കുമേൽ ഡ്രോണിൽ നിന്നുള്ള രണ്ട് മിസൈലുകൾ പതിപ്പിച്ച് കഴിഞ്ഞ ഞായറാഴ്ച വധിക്കുകയായിരുന്നു.
സവാഹിരിയെ പിടികൂടുന്നതിനായി വിവരം നൽകുന്നുവർക്ക് 25 മില്യൺ ഡോളർ സമ്മാനമായി നൽകുമെന്ന് യു.എസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020ൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രചരിച്ചു. 2021 ലെ യുഎൻ റിപ്പോർട്ട് അനുസരിച്ച് പാക്- അഫ്ഗാൻ അതിർത്തിയിൽ സവാഹിരിയുണ്ടെന്ന വിവരവും അമേരിക്കയുടെ ഓപ്പറേഷനിൽ നിർണായകമായിരുന്നു. 71-കാരനായ സവാഹിരി ബിൻ ലാദന്റെ പേഴ്‌സണൽ ഡോക്ടറായാണ് ഒപ്പം ചേർന്നത്.
അതേസമയം വാരാന്ത്യത്തിൽ, അഫ്ഗാനിസ്ഥാനിലെ സുപ്രധാനമായ അൽ ഖ്വയ്ദ ലക്ഷ്യത്തിനെതിരായി അമേരിക്ക ഒരു തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ നടത്തി. ഓപ്പറേഷൻ വിജയകരമായിരുന്നു. ഓപ്പറേഷനിൽ സാധാരണക്കാർക്ക് പരിക്കേറ്റിട്ടിട്ടില്ലെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.