ആലപ്പുഴ: തകഴിയിൽ അപ്രതീക്ഷിതമായി ഉണ്ടായ ചുഴലിക്കാറ്റിൽ വീടുകളും കൃഷിയും നശിച്ചു. തകഴി പഞ്ചായത്തിൽ 11, 12 വാർഡുകളിലാണ് നാശനഷ്ട്ടങ്ങൾ കൂടുതലായും ഉണ്ടായത്. പതിനൊന്നാം വാർഡിൽ പറന്നക്കളം ആന്റപ്പന്റെ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. വീട്ടുപകരണങ്ങളും ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു.
പുരയിടത്തിലെ കൃഷിയും ചുഴലിക്കാറ്റിൽ പൂർണ്ണമായും നശിച്ചു. മരങ്ങൾ കടപുഴകി 11 കെ വി ലൈനിൽ വീണ് വൈദ്യുതബന്ധം നിലച്ചു. സമീപത്തെ ഏതാനും പോസ്റ്റുകളും തകർന്നു. പന്ത്രണ്ടാം വാർഡിൽ പന്നക്കളത്ത് മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതവും തടസപ്പെട്ടു.
ജില്ലയില്‍ അമ്പലപ്പുഴ ബീച്ചിന് പടിഞ്ഞാറ് കടലിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ഏതാണ്ട് ഏട്ടോളം പേരെ അപകടത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കരൂർ അയ്യൻകോയ്ക്കൽ ലാൻഡിംഗ് സെന്‍ററിൽ വീശിയ ചുഴലി കാറ്റിൽ 3 വള്ളങ്ങൾക്ക് നാശ നഷ്ടം സംഭവിച്ചു. ഇത്തരത്തില്‍ ശക്തമായ കാറ്റ് വള്ളങ്ങളെ എടുത്തുയര്‍ത്തി കരയിലിട്ടപ്പോഴാണ് മത്സ്യത്തൊഴിലാളികള്‍ക്കും പരിക്കേറ്റത്.