കൊച്ചി : പുതുവത്സരാഘോഷത്തെ വരവേൽക്കാൻ ഒരുങ്ങുന്ന കൊച്ചിയിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി സി പി. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലായിരിക്കും. അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ഉണ്ടാവും. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പെട്രോളിംഗ് ഉണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ മഫ്തി പൊലീസ് ഉണ്ടാകും. ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന എല്ലാ ആളുകളുടെയും തിരിച്ചറിയൽ രേഖയുടെ കോപ്പികൾ ഹോട്ടൽ അധികൃതർ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡി സി പി എസ് ശശിധരൻ വ്യക്തമാക്കി. ആളുകൾ കൂടുന്ന ഹോട്ടലുകളിലും ചെറു കടകളിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അതുപോലെ തന്നെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം നഗരത്തിലും കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട് . 80 ചെക്കിങ് പോയിന്റുകൾ ഉണ്ടാകും. മദ്യപിച്ചോ, ലഹരി ഉപയോഗിച്ചോ പിടിച്ചാൽ കർശന നടപടിയെടുക്കാനാണ് തീരുമാനം. മുഴുവൻ പൊലീസിനെയും വിന്യസിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.