തിരുവനന്തപുരം മണ്ണന്തലയില്‍ ഇന്ന് വൈകുന്നേരം നാടന്‍ബോംബ് നിര്‍മിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘം നാടന്‍ബോംബ് നിര്‍മിച്ചത് പോലീസിനെ ആക്രമിക്കാനാണോ എന്ന സംശയം ശക്തമാകുന്നു. പരിക്കേറ്റവരിൽ ഒരാള്‍ക്ക് ഇരുകൈപ്പത്തികളും സ്‌ഫോടനത്തില്‍ നഷ്ടമായി.
കൊല്ലംകോട് പന്നിയോട്ടുകോണം സ്വദേശി അനിജിത്ത് (18), വട്ടപ്പാറ വേങ്കവിള സ്വദേശി അഖിലേഷ് (19), നെടുമങ്ങാട് സ്വദേശി അനിരുദ്ധ് (18), വട്ടപ്പാറ സ്വദേശി കിരണ്‍ (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ അനിരുദ്ധിനാണ് രണ്ട് കൈപ്പത്തികള്‍ നഷ്ടമായത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടുകൂടി മണ്ണന്തല സ്റ്റേഷന്‍ പരിധിയില്‍ മുക്കോലയ്ക്കലില്‍ ഒരു പാര്‍ക്കിനു സമീപത്തെ ഒഴിഞ്ഞ സ്ഥലത്താണ് സംഭവം.
രണ്ടു ബൈക്കുകളിലായെത്തിയ സുഹൃത്തുക്കള്‍ ഒരു മരച്ചുവട്ടിലിരുന്ന് ബോംബുനിര്‍മാണത്തില്‍ ഏര്‍പ്പെടുകയായിരുന്നു.സ്‌ഫോടനത്തിൽ പരിക്കേറ്റതോടെ ഓട്ടോറിക്ഷ വിളിച്ചാണ് സംഘം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു പോയത്. ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നാതിരിക്കാൻ പാചകവാതകം ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റുവെന്നാണ് ഇവര്‍ പറഞ്ഞത്. സ്ഫോടനശബ്ദം കേട്ട പ്രദേശ വാസികൾവിവരം മണ്ണന്തല പോലീസില്‍ അറിയിച്ചത്.
ബോംബുനിര്‍മ്മാണത്തിന് ഇവര്‍ കൊണ്ടുവന്ന കരിമരുന്നും മറ്റു സാധനസാമഗ്രികളും പോലീസ് പിടികൂടിയിട്ടുണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് സംഘത്തിലൊരാളെ തിരഞ്ഞ് പോലീസ് ഇന്ന് ഇയാളുടെ വീട്ടിൽ എത്തിയിരുന്നു. ഇനിയും പോലീസ് തേടിയെത്തിയാൽ ബോംബ് എറിഞ്ഞ് ഭീതി സൃഷ്ടിച്ച് രക്ഷപ്പെടാനാണ് ഇവര്‍ നാടന്‍ബോംബ് ഉണ്ടാക്കിയത് എന്നാണ് സംശയം.