തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിനെ അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നതായി കണ്ടെത്തൽ. സ്വപ്നയെ പ്രവേശിപ്പിച്ച രാത്രി അനിൽ അക്കര എംഎൽഎ ആശുപത്രിയിലെത്തിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞ ആറ് ദിവസങ്ങളിൽ അവിടെ സന്ദർശിച്ച പ്രമുഖരുടെ വിവരങ്ങളും എൻഐഎ പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളേജ് അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. നഴ്‌സുമാരുടെ ഫോൺ വിവരങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, സ്വർണക്കടത്ത് കേസ് പ്രതികളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ആസൂത്രിതമായെന്ന് അനിൽ അക്കര എംഎൽഎ ഇന്നലെ പറഞ്ഞിരുന്നു. വിദഗ്ധ ചികിത്സ സ്വപ്ന സുരേഷിന്‍റെ മൊഴികൾ ചോർത്തുന്നതിന് വേണ്ടിയാണെന്നും മെഡിക്കൽ കോളജിൽ സ്വപ്‌നയ്ക്ക് സഹായമൊരുക്കിയത് മന്ത്രി എ സി മൊയ്തീനാണെന്നും അനിൽ അക്കര ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എംഎൽഎയും സ്വപ്നയെ ആശുപത്രിയില്‍ സന്ദർശിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തു വന്നത്.