ജയ്പുർ : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പാകിസ്ഥാനിയായ സുഹൃത്തിനെ വിവാഹം കഴിക്കാനായി പാകിസ്ഥാനിലെ ഖൈബർ പഖ്തൂൻഖ്‌വ പ്രവിശ്യയിലേക്കുപോയ രാജസ്ഥാൻ അൽവാര്‍ സ്വദേശിനിയായ അഞ്ജുവിനെതിരെ ഭർത്താവ് രംഗത്ത് വന്നു. അഞ്ജുവുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ അവർക്ക് അതിർത്തി കടന്നു പോയി വിവാഹം കഴിക്കാൻ കഴിയില്ലെന്നും ഭർത്താവ് അരവിന്ദ് കുമാർ പ്രതികരിച്ചു.
‘‘മൂന്നു വർഷം മുൻപ് ദില്ലിയിലെ കോടതിയിൽ വിവാഹമോചനത്തിനായുള്ള പേപ്പറുകൾ സമർപ്പിച്ചിട്ടുണ്ടെന്നാണ് അഞ്ജു പറഞ്ഞത്. എന്നാൽ എനിക്ക് ഇതുവരെ കോടതിയിൽനിന്ന് സമൻസോ നോട്ടിസോ ലഭിച്ചിട്ടില്ല. പേപ്പറുകളിൽ അവർ ഇപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ടു തന്നെ അവർക്കു മറ്റൊരാളെ വിവാഹം കഴിക്കാനാകില്ല. സർക്കാർ ഈ കാര്യങ്ങൾ അന്വേഷിക്കണം. ഞങ്ങളുടേത് അറേഞ്ചഡ് മാര്യേജ് ആയിരുന്നു. കുട്ടികളുമായി അഞ്ജു നല്ല രീതിയിൽ മുന്നോട്ടു പോകുകയായിരുന്നു. കുട്ടികൾ എന്നോടൊപ്പം തന്നെ താമസിക്കും. അഞ്ജുവിന്റെ പാസ്പോർട്ടും വീസയും റദ്ദാക്കി അവരെ പോകാൻ സർക്കാർ അനുവദിക്കല്ലെന്നാണ് പ്രതീക്ഷ. അഞ്ജുവിനെ ഇനി അമ്മയായി കാണാൻ കഴിയില്ലെന്നാണു മകൾ പറയുന്നത്. തനിക്കും ഇനി അങ്ങനെതന്നെ ആയിരിക്കും. അഞ്ജു പാകിസ്ഥാനിലേക്കു പോകാൻ വ്യാജ പാസ്പോർട്ടും രേഖകളുമാണോ സമർപ്പിച്ചതെന്ന് അന്വേഷണം നടത്തണം. വീസ നടപടികളെ കുറിച്ച് അഞ്ജു തന്നോടൊന്നും പറഞ്ഞിരുന്നില്ല. ” – അരവിന്ദ് പറഞ്ഞു.
ഈ മാസം 23നാണ് നസ്‌റുല്ലയെ കാണാൻ അഞ്ജു അതിർത്തി കടന്ന് പാകിസ്ഥാനിലെത്തിയത്. തൊട്ടു പിന്നാലെ അഞ്ജുവിനെ വിവാഹം കഴിക്കാൻ താല്പര്യമില്ലെന്നും വീസാ കാലാവധി കഴിയുന്നതോടെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും കുടുംബത്തിലെ മറ്റു സ്ത്രീകളോടൊപ്പം ഒരു മുറിയിലാണ് കഴിയുന്നതെന്നും നസ്‌റുല്ല പ്രതികരിച്ചിരുന്നു. എന്നാൽ ഇവർ വിവാഹിതരായെന്നും അഞ്ജു ഇസ്‍ലാം മതം സ്വീകരിച്ച് ഫാത്തിമ എന്നു പേരു മാറ്റിയെന്നുമാണു റിപ്പോർട്ട്. അപ്പർ ദിറിലെ ജില്ലാ കോടതിയിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
2019ലാണ് നസ്‌റുല്ലയും അഞ്ജുവും ഫെയ്സ്ബുക്കിൽ സുഹൃത്തുക്കളായത്. ഭർത്താവ് അരവിന്ദിനോടു കുറച്ചു ദിവസത്തേക്ക് ജയ്പുരിലേക്ക് പോവുകയാണെന്നു പറഞ്ഞാണ് ഇവർ വീട്ടില്‍ നിന്നിറങ്ങുന്നത്. ഇവർക്ക് 15 വയസ്സുള്ള മകളും ആറ് വയസ്സുള്ള മകനുമുണ്ട്.