ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ തിരഞ്ഞെടുപ്പ് വിജയത്തെ അധിക്ഷേപിച്ച, ഡിഎംകെ എംപി സെന്തിൽ കുമാറിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നു വരുന്നത്. ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന സെന്തിൽ കുമാറിന്റെ വിശേഷണമാണ് ഇപ്പോൾ വിവാദത്തിന് കാരണമായിരിക്കുന്നത്.
ശീതകാല സമ്മേളനത്തിന്റെ ഭാഗമായി പാർലമെന്റിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ഡിഎംകെ എംപി സെന്തിൽ കുമാറിന്റെ വിവാദ പരാമർശം. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വിജയം ആയിരുന്നു ആയിരുന്നു ഡിഎംകെ എംപിയെ ചൊടിപ്പിച്ചത്. ബിജപിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ രാജ്യത്തെ ജനങ്ങൾ ഹിന്ദി ഹൃദയഭൂമിയായ സംസ്ഥാനങ്ങളിലെ വിജയം എന്ന നിലയ്ക്കാണ് കാണുന്നുണ്ടാകുക. എന്നാൽ വാസ്തവത്തിൽ ഇതല്ല കാര്യം, പൊതുവേ പറയുകയാണ് എങ്കിൽ ഗോമൂത്ര സംസ്ഥാനങ്ങളിലാണ് ബിജെപി വിജയം നേടിയിരിക്കുന്നതെന്നാണ് സെന്തിൽ കുമാർ പറഞ്ഞത്. അതേസമയം എംപിയുടെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി രംഗത്ത് എത്തിയിട്ടുണ്ട്. സനാതനധർമ്മത്തെ ഡിഎംകെ തുടർച്ചയായി അവഹേളിക്കുകയാണെന്നും ഇതിന് ഡിഎംകെയ്ക്ക് ഉടൻ തിരിച്ചടി ലഭിക്കുമെന്നും ഇത് ഒരിക്കലും രാജ്യത്തെ ജനങ്ങൾ പൊറുക്കില്ലെന്നും മീനാക്ഷി ലേഖി തുറന്നടിച്ചു. കൂടാതെ, സംഭവത്തിൽ പ്രതികരണവുമായി തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയും രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയുടെ വ്യവഹാരത്തിന്റെ നിലവാരം ചെന്നൈ പോലെ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഡിഎംകെയുടെ അഹങ്കാരമാണ് അതിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്നും അണ്ണാമലൈ തുറന്നടിച്ചു. അതേസമയം, ഇതാദ്യമായല്ല സെന്തിൽ കുമാർ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് അധിക്ഷേപിക്കുന്നത്. 2022-ൽ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഡിഎംകെ എംപി ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന വാക്ക് ഉപയോഗിച്ചിരുന്നു.