തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ നവദമ്പതികളെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. കൂലിപ്പണിക്കാരനെ മകൾ പ്രണയിച്ച് വിവാഹം ചെയ്തതില്‍ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തിയത്
രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ മുത്തുക്കുട്ടിയെ പൊലീസ് പിടികൂടി. രേഷ്മ കോവില്‍പ്പട്ടിയിലെ ഒരു കോളേജില്‍ ബിരുദ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ദിവസങ്ങള്‍ക്കു മുമ്ബാണ് രേഷ്മ മണികരാജുവിനെ വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛന്‍ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. ഇവരെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടര്‍ന്ന് വാടക വീട്ടില്‍ താമസിക്കുമ്പോഴായിരുന്നു സംഭവം.
പഞ്ചായത്ത് ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി ഇതിന് വഴങ്ങിയിരുന്നില്ല. കൂലിപ്പണിക്കാരനായിരുന്ന മരുമകനെ അംഗീകരിക്കാനോ വീട്ടില്‍ കയറ്റാനോ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് മകളും ഭർത്താവും വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പൊലീസ് പറയുന്നു.