ഇസ്രായേലിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണമുണ്ടായതായി റിപ്പോർട്ട്. ഗാസയിൽ നിന്നാണ് ഡസൻ കണക്കിന് റോക്കറ്റ് ഇസ്രായേലിലേക്ക് തൊടുത്ത് വിട്ടിരിക്കുന്നത്. രാവിലെ 06:30 ന് ഗാസയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നിന്നാണ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഇതേതുടർന്ന്, സൈന്യം രാജ്യത്തിന്റെ തെക്ക്, മധ്യ മേഖലകളിൽ ഒരു മണിക്കൂറിലധികം അഗ്നിബാധയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴക്കുകയും ബോംബ് ഷെൽട്ടറുകൾക്ക് സമീപം തങ്ങാൻ ജനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. കൂടാതെ, ഗാസയിൽ നിന്ന് നിരവധി ഭീകരർ ഇസ്രായേൽ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
അതേസമയം, മധ്യ ഇസ്രായേലിലെ കെട്ടിടത്തിൽ റോക്കറ്റ് പതിച്ചതിനെ തുടർന്ന് 70 വയസ്സുള്ള ഒരു സ്ത്രീ ഗുരുതരാവസ്ഥയിലാണെന്നും മറ്റൊരാൾ സ്ഥലത്ത് കുടുങ്ങികിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഉടൻ തന്നെ സുരക്ഷാ മേധാവികളെ വിളിച്ചുചേർത്ത് സംഭവം അവലോകനം ചെയ്യുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.