കാസർകോട്: പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിച്ചുവെന്ന് അറസ്റ്റിലായ നടൻ ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താൻ വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം പോലീസിനോട് സമ്മതിച്ചു. എന്നാൽ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം തന്നിൽ നിന്നും മറച്ചുവെച്ചു എന്നും ഷിയാസ് പറഞ്ഞു . ഇതോടെയാണ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതെന്നും അല്ലാതെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഷിയാസ് കാസർകോട് ചന്തേര പോലീസിന് മൊഴി നൽകി.
കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തപ്പോഴാണ് ഷിയാസ് പോലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞത്. അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ഇന്ന് തന്നെ ഷിയാസിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കും. ഇന്ന് രാവിലെ ആറരയോടെയാണ് ഷിയാസ് കരീമിനെ പൊലീസ് ചന്തേരയിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.