കണ്ണൂർ: ചെറുപുഴയിൽ വീണ്ടും അജ്ഞാതന്റെ വിളയാട്ടം. വീടുകളുടെ ചുവരിൽ ബ്ലാക്ക് മാൻ എന്നെഴുതി വച്ചതായി നാട്ടുകാർ പറയുന്നു. അജ്ഞാതന്റെ ശല്യം പതിവായതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാതിലില്‍ മുട്ടിയും വീടിന്‍റെ ചുമരില്‍ കൈയടയാളം പതിച്ചുമൊക്കെയാണ് മുഖം മൂടിധാരി കറങ്ങി നടക്കുന്നത്. പൊലീസും നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ഇയാളെ കണ്ടെത്തിയിട്ടില്ല.
ആലക്കോട് തേര്‍ത്തല്ലിയിലായിരുന്നു ആദ്യം അജ്ഞാതന്‍ ഇറങ്ങിയത്. സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത് കരിയോയിലൊഴിച്ച് മുഖം മൂടിധാരിയെത്തും. കണ്ടവര്‍ പലരുണ്ടെങ്കിലും അജ്ഞാതന്‍ ഇതുവരെ പിടി കൊടുത്തിട്ടില്ല. വീടുകളുടെ കതകില്‍ മുട്ടി ഭീതി വിതച്ച് രാത്രി മുഴുവന്‍ കറങ്ങി നടക്കും. വീടുകളിലെ പൈപ്പും തുറന്നിടും. അങ്ങനെ അജ്ഞാതന്‍റെ വിക്രിയകള്‍ പലതായിരുന്നു.