കണ്ണൂർ: സമൂഹമാദ്ധ്യമങ്ങളിൽ പാക്കിസ്ഥാന്റെ പതാക പ്രദർശിപ്പിച്ച് വെല്ലുവിളിയുമായി രാജ്യ വിരുദ്ധ ശക്തികൾ. ഭാരതത്തിന്റെ പതാക സമൂഹമാദ്ധ്യമങ്ങളിൽ പ്രദർശിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനെ വെല്ലുവിളിച്ചാണ് പാക്കിസ്ഥാന്റെയും ചൈനയുടേയും പതാകകൾ ഇക്കൂട്ടർ പ്രദർശിപ്പിക്കുന്നത്. സ്വാതന്ത്രദിനത്തിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത് മഹാത്സവം പരിപാടിയുടെ പ്രചാരണം എന്ന നിലയിലാണ് രാജ്യസ്‌നേഹികൾ സമൂഹ മാദ്ധ്യമങ്ങളിൽ ദേശീയ പതാക പ്രൊഫൈൽ പിക്ച്ചറാക്കണം എന്ന നിർദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ചത്. രാജ്യത്തെ സ്‌നേഹിക്കുന്നവർ ഇത് പിന്തുടരുകയും പ്രൊഫൈൽ പിക്ച്ചറാക്കുകയും ചെയ്തു. എന്നാൽ രാജ്യ വിരുദ്ധ ശക്തികൾ പാക്കിസ്ഥാന്റെയും ചൈനയുടേയും പതാകകൾ പ്രചരിപ്പിക്കുകയാണ്.
ഭാരതത്തേക്കാൾ പാക്കിസ്ഥാനോടാണ് തനിക്ക് താത്പര്യമെന്നും ഇവർ വാദിക്കുന്നു. ഇതിനെതിരെ പരാതി നൽകുമെന്ന് കമന്റു ചെയ്തവരെ വെല്ലുവിളിക്കുകയും നിയമ സംവിധാനത്തെ ചോദ്യം ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്. രാജ്യമൊന്നാകെ ഏറ്റെടുക്കേണ്ട ആഹ്വാനത്തെ വെല്ലുവിളിച്ച് രംഗത്തു വന്ന രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.