Wednesday, May 1, 2024
spot_img

അനുപമയുടെ സമരം അടുത്ത ഘട്ടത്തിലേക്ക്; സെക്രട്ടേറിയറ്റിന് മുൻപിൽ ഇനി നിരാഹാരസമരം; അങ്കലാപ്പിൽ സിപിഎം

തിരുവനന്തപുരം: പേരൂർക്കടയിൽ നഷ്ടപ്പെട്ട കുഞ്ഞിനെ (Anupama Child Missing Case) തിരികെ ലഭിക്കാൻ ഇന്ന് മുതൽ നിരാഹാര സമരത്തിനൊരുങ്ങി അനുപമ. കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഇന്ന് മുതൽ നിരാഹാര സമരമിരിക്കുമെന്നാണ് അനുപമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും നിരാഹാരസമരം. പോലീസിലും വനിതാ കമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്ന് അനുപമ ഇന്നലെ പറഞ്ഞിരുന്നു. വനിതാ കമ്മീഷൻ ഓഫീസിന് മുന്നിലും പ്രതിഷേധിക്കും. കുഞ്ഞിനെ നഷ്ടപ്പെട്ട് മാസങ്ങളായിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നത്.അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം വിവാദമായതോടെ അന്വേഷണവുമായി സർക്കാരും പോലീസും രംഗത്തെത്തുകയായിരുന്നു. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.

ജനന സർട്ടിഫിക്കറ്റിലും കൃത്രിമം

സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സർട്ടിഫക്കറ്റ് തയ്യാറാക്കിയത്. കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ.

ഏപ്രിൽ 19 നാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതി അനുപമ പേരൂർക്കട പോലീസിൽ നൽകുന്നത്. പലതവണ നേരിട്ട് പോയി. കുട്ടിയെ അന്വേഷിച്ച് കണ്ടെത്തുകയോ കേസെടുക്കുകയോ ഒന്നും ചെയ്തില്ലെന്ന് അനുപമ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 22ന് പ്രസവിച്ച ശേഷം ആശുപത്രിയിൽ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയിൽവെച്ച് തന്റെ അച്ഛനും അമ്മയും ചേർന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയെന്നാണ് പരാതി.

കുഞ്ഞിനെ കടത്തിയത് ആന്ധ്രയിലേയ്‌ക്കോ ?

അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയതായുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.കുഞ്ഞിനെ കടത്തിയത് ആന്ധ്രയിലേയ്ക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമസമിതി ആന്ധ്രാ പ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയതായാണ് സൂചന. കുഞ്ഞിനെ നിയമപരമായാണ് നൽകിയിട്ടുള്ളതെന്നും എന്നാൽ, എവിടെയാണെന്ന് അനുപമയുടെ അച്ഛൻ പേരൂർക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി.എസ്.ജയച്ചന്ദ്രൻ പറയുന്നില്ലെന്നുമാണ് പോലീസ് പറഞ്ഞത്. എന്നാൽ സംഭവം മാധ്യമ ശ്രദ്ധ നേടിയതോടെയാണ് പോലീസ് സിപിഎം നേതാവ് കൂടിയായ അച്ഛൻ ജയചന്ദ്രനെതിരെ കേസെടുത്തത്. തുടക്കത്തിൽ താത്‌കാലിക ദത്ത് നൽകിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നൽകാനുള്ള നടപടികൾ കോടതിയിൽ നടക്കുകയാണ്. വിവാദങ്ങൾക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണെന്നും അനുപമ ആരോപിച്ചിരുന്നു.

Related Articles

Latest Articles