ചരിത്ര പ്രസിദ്ധമായ ആറന്മുള ജലോത്സവം നടക്കാൻ ഇനി 7 ദിവസം മാത്രം ശേഷിക്കെ ജല നിരപ്പ് താണ് മെലിഞ്ഞുണങ്ങിയ പുണ്യ നദി പമ്പയുടെ ശോചനീയാവസ്ഥ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ച് മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. ചേതോ മനോഹരമെന്ന് എഴുത്തച്ഛൻ രാമായണത്തിൽ വിശേഷിപ്പിച്ച ഈ നദിക്ക് മരണ മണി മുഴങ്ങുവാൻ അധികകാലമില്ലെന്ന വേദനിപ്പിക്കുന്ന തിരിച്ചറിവിലാണ് പമ്പാ സ്നേഹികളെല്ലാംമെന്നും സമൃദ്ധമായി വെള്ളമൊഴുകിയിരുന്ന കാലം ഓർമ്മയിലാകുമോ എന്ന ഭയാശങ്ക ഇപ്പോൾ ഏവരുടെയും മനസിനെ വേട്ടയാടുകയാണെന്നും അദ്ദേഹം കുറിച്ചു. കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രകൃതി ധ്വംസനത്തിന്റെയും ദുരന്തവും ദുരിതവും പേറുകയാണ് പുണ്യ പമ്പാനദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
കുമ്മനം രാജശേഖരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
പുണ്യ പമ്പാ നദി വറ്റിവരളുകയാണ്.
കർക്കിടകമാസത്തിൽ തന്നെ പമ്പാനദി ശോഷിക്കുന്നത് ചരിത്രത്തിലെ ആദ്യസംഭവം.
ചേതോ മനോഹരമെന്ന് എഴുത്തച്ഛൻ രാമായണത്തിൽ വിശേഷിപ്പിച്ച ഈ നദിക്ക് മരണ മണി മുഴങ്ങുവാൻ അധികകാലമില്ലെന്ന വേദനിപ്പിക്കുന്ന തിരിച്ചറിവിലാണ് പമ്പാ സ്നേഹികളെല്ലാം .
സമൃദ്ധമായി വെള്ളമൊഴുകിയിരുന്ന കാലം ഓർമ്മയിലാകുമോ എന്ന ഭയാശങ്ക ഏവരുടെയും മനസിനെ വേട്ടയാടുകയാണിപ്പോൾ. പൊങ്ങിയ മണൽപ്പുറ്റുകൾക്കിടയിലൂടെ ഒഴുകുന്ന ചെറിയ നീർച്ചാലുകൾ മാത്രമായി പമ്പ മാറി.
ആറന്മുള ജലോത്സവം നടക്കാൻ ഇനി 7 ദിവസം മാത്രം. 52 പള്ളിയോടങ്ങൾ വള്ളപ്പാട്ടിന്റെ അകമ്പടിയോടെ തുഴഞ്ഞുനീങ്ങുന്നതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെയും പ്രകൃതി ധ്വംസനത്തിന്റെയും ദുരന്തവും ദുരിതവും പേറുകയാണ് പുണ്യ പമ്പാനദി.