തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ടി. ജയപ്രകാശ്. പിടിയിലായ ആറ് പേരും പ്രതികളല്ലെന്നും പാർട്ടി സമ്മർദ്ദം കാരണമാണ് മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതെന്നും പിതാവ് തുറന്നടിച്ചു.
ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളുമാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥൻ നേരിട്ടത്. ഈ മാസം 14 മുതൽ 18-ന് ഉച്ച വരെ സിദ്ധാർത്ഥൻ ക്രൂരമർദനത്തിന് ഇരയായതായി ദൃക്സാക്ഷിയായ വിദ്യാർത്ഥി വ്യക്തമാക്കി. ഹോസ്റ്റലിലെ 130 വിദ്യാർത്ഥികൾ നോക്കി നിൽക്കെ നഗ്നാക്കിയായിരുന്നു മർദനം.
അതേസമയം, നെഞ്ചിൽ മുഷ്ടി ചുരുട്ടി മർദിച്ചതിന്റെ പാടുകളും വയറിന്റെ ഭാഗത്ത് ചവിട്ടേറ്റതിന്റെ പാടുകളും സ്ഥിരീകരിച്ചിട്ടുണ്ട്. മുറിവുകൾക്കും പരിക്കുകൾക്കും രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ആന്റി റാഗിംഗ് സ്ക്വാഡിലെ വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പടെയുള്ളവരാണ് ഇപ്പോൾ പ്രതി പട്ടികയിലുള്ളത്. മരണവുമായി ബന്ധപ്പെട്ട് ആറ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. എസ്എഫ്ഐ യൂണിറ്റ് അംഗം ഇടുക്കി രാമയ്‌ക്കൽ സ്വദേശി എസ്. അഭിഷേക്, തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ്, എസ്.ഡി ആകാശ്, ആർ.ഡി ശ്രീഹരി, തൊടുപുഴ സ്വദേശി ഡോൺസ് ഡായ്, വയനാട് ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വാ എന്നിവരാണ് പിടിയിലായത്.