നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അൻവറിന്റെ അതൃപ്തി തള്ളി ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് കോണ്‍ഗ്രസ് ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറും.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും..
നിലമ്പൂര്‍ മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന്റെ പിന്തുണ വി എസ് ജോയിക്കായിരുന്നു. അതുകൊണ്ടുതന്നെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാല്‍ പി വി അന്‍വര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്.
ഇതിനിടെ പി.വി. അന്‍വര്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും പിന്തുണയ്ക്കുമെന്നായിരുന്നു അന്‍വറിന്റെ നിലപാട്. എന്നാല്‍, ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കാനല്ല താന്‍ രാജിവെച്ചതെന്നാണ് ഇന്ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ നിലപാടെടുത്തു. സ്ഥാനാര്‍ഥിത്വമോഹികള്‍ക്ക് മത്സരിക്കാനാണെങ്കില്‍ പത്തുമാസത്തിനപ്പുറം 140 സീറ്റുകള്‍ ഒഴിവുണ്ടല്ലോ എന്നും അന്‍വര്‍ പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതും പരിഗണിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് ഒരു സമവായ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്ന ഘട്ടത്തില്‍ അന്‍വര്‍ കൂടി ഇങ്ങനെ ഇടഞ്ഞുനില്‍ക്കുന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശങ്കയും വെല്ലുവിളിയുമുയർത്തുന്നു.

