ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട അറസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് ബോളിവുഡ് ലോകം. കേസില്‍ നേരത്തെ ഷാറുഖ് ഖാന്റെ മകന്‍ ആര്യനും രണ്ട് സുഹൃത്തുക്കളെയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ആര്യൻ ഖാനൊപ്പം നടിയും മോഡലുമായ മുന്‍ മുന്‍ ദാമേച്ച, അര്‍ബാസ് മെര്‍ച്ചന്റ് എന്നിവരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. പിന്നാല അഞ്ച് പേരുടെ അറസ്റ്റ് കൂടെ ഇന്നലെ എന്‍സിബി രേഖപ്പെടുത്തിയിരുന്നു . കസ്റ്റഡിയില്‍ എടുത്ത നൂപുര്‍ സതിജ, ഇഷ്മീത് സിംഗ് ചദ്ദ, മോഹക് ജയ്‌സ്വാള്‍, ഗോമിത് ചോപ്ര, വിക്രാന്ത് ചോക്കര്‍ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ലഹരി ഉപയോഗിച്ചതിനും വാങ്ങിയതിനും വിറ്റിതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 1.33 ലക്ഷം രൂപയുടെ ലഹരി മരുന്ന് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയെന്നാണ് എന്‍സിബി അറിയിച്ചത്. ആര്യന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങളാണ് എന്‍സിബിക്ക് ലഭിച്ചന്നെ് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കസ്റ്റഡിയില്‍ എടുത്ത ഉടനെ ആര്യന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നു നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. അതേസമയം, ആരാണ് ഷിപ്പിലേക്ക് മയക്കുമരുന്ന് നല്‍കിയത് എന്നത് സംബന്ധിച്ചുള്ള അന്വേഷണത്തിലാണ് എന്‍സിബി. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ഗോപാല്‍ ആനന്ദ് എന്ന വ്യക്തിയെയാണ് എന്‍സിബി അന്വേഷിക്കുന്നത്. കപ്പലില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതില്‍ ഇവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നാണ് സൂചന. 15 ദിവസം മുമ്ബാണ് എന്‍സിബിക്ക് ഈ ലഹരിപ്പാര്‍ട്ടിയെ കുറിച്ച് വിവരം ലഭിച്ചത്.
അതേസമയം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കം പിടിയിലായ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവാക്കളുടെ ട്രൗസറിന്റെ തുന്നലുകള്‍ക്കിടയില്‍ വിദഗ്ധമായാണ് പല ലഹരി വസ്തുക്കളും ഒളിപ്പിച്ചുവച്ചിരുന്നത്. യുവതികള്‍ ആകട്ടെ തങ്ങളുടെ സാനിറ്ററി നാപ്കിന്‍സിന്റെ ഇടയില്‍ കൊക്കെയ്ന്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചുവച്ചിരുന്നു.
യാത്രക്കാരുടെ വേഷത്തിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ കപ്പലില്‍ കയറിപ്പറ്റിയത്. സംഗീത പരിപാടിയെന്ന് പറഞ്ഞാണ് പാര്‍ട്ടി നടത്തിയവര്‍ ടിക്കറ്റ് വിറ്റത്. നൂറോളം ടിക്കറ്റുകള്‍ വിറ്റുപോയി. ഒക്ടോബര്‍ രണ്ട് മുതല്‍ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയപ്പോള്‍ മയക്കുമരുന്ന് പാര്‍ട്ടി ആരംഭിച്ചു. പാര്‍ട്ടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തു.
എന്നാൽ ബോളിവുഡ് താരങ്ങളൊന്നും ഈ പാര്‍ട്ടിയില്‍ ഉണ്ടാവുമെന്ന് എന്‍സിബി ഒരിക്കലും കരുതിയിരുന്നില്ല. കൊക്കെയ്ന്‍, ചരസ്, അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. ആര്യന്‍ അടക്കമുള്ള പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ വൈകീട്ട് ഏഴ് മണിയോടെ ഹാജരാക്കി. തുടര്‍ന്ന് കോടതി എന്‍സിബി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ ഫാഷന്‍ ടിവി ഇന്ത്യയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. ഫാഷന്‍ ടിവി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കാഷിഫ് ഖാനും എന്‍സിബിയുടെ നിരീക്ഷണത്തിലാണ്.കാഷിഫ് ഖാന്റെ മേല്‍നോട്ടത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ഷാരൂഖ് ഖാന്റെ മൂത്ത മകനാണ് ആര്യന്‍ ഖാന്‍ . സുഹാന, അബ്റാം എന്നിവരും അദ്ദേഹത്തിന്റെ മക്കളാണ്.