Monday, September 21, 2026

ആഡംബര കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ച കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; ജാമ്യം ലഭിച്ചില്ലെങ്കില്‍ ആർതർ റോഡ് ജയിലിലേക്ക് മാറ്റും

മുംബൈ: ആഡംബര കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ച കേസിൽ ആര്യൻ ഖാന്‍റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. 11 മണിയോടെയാണ് മുംബൈയിലെ കോടതി വിധി പറയുക. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഇപ്പോള്‍ ആര്യൻ ഖാൻ. കൊവിഡ് പരിശോധനാ ഫലം ലഭിക്കാത്തതിനാൽ പ്രതികളെല്ലാം ഇപ്പോഴും എൻസിബി ഓഫീസിൽ തുടരുകയാണ്. ജാമ്യം ലഭിച്ചില്ലെങ്കിൽ പ്രതികളെ ഇന്ന് ആർതർ റോഡ് ജയിലിലേക്ക് മാറ്റും.

കേസിൽ വിദേശ പൗരനടക്കം ഇതുവരെ 18 പേർ അറസ്റ്റിലായിട്ടുണ്ട്. കസ്റ്റഡി നീട്ടാനുള്ള എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു. ആര്യൻ ഖാന്‍റെ കസ്റ്റഡി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കോടതിയിൽ ഹാജരാക്കിയത്. ഒക്ടോബർ 11 വരെ കസ്റ്റഡി നീട്ടണം എന്നാണ് എന്‍സിബി ആവശ്യപ്പെട്ടത്.

കേസിലെ പുതിയ അറസ്റ്റുകൾ അന്വേഷണത്തിലെ വഴിത്തിരിവാണെന്നും എൻസിബി കോടതിയെ അറിയിച്ചു. ഏറ്റവും ഒടുവിൽ അറസ്റ്റിലായ അഞ്ചിത് കുമാർ ആര്യൻ ഖാന് കഞ്ചാവ് എത്തിച്ച് നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണം. ഒരു വിദേശ പൗരനെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ അറിയിച്ചു. എന്നാൽ എൻസിബിയുടെ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു. അതിനിടെ ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്.

Related Articles

Latest Articles