കാസര്‍കോട്: കോട്ടിക്കുളത്ത് ബോട്ടപകടം തുടർക്കഥയാവുമ്പോൾ ഹാര്‍ബര്‍ വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് സമീപ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ.മുൻപും ഇതേ ആവശ്യവുമായി മുന്നോട്ട് എത്തിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നീക്കവും ഉണ്ടായിരുന്നില്ല.എന്നാൽ കോട്ടിക്കുളത്ത് വള്ളം അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചതോടെ ഹാർബർ വേണമെന്ന ആവശ്യവുമായി വീണ്ടും മത്സ്യത്തൊഴിലാളികൾ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് .കടല്‍ക്ഷോഭത്തില്‍പ്പെട്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ഹാര്‍ബര്‍ ഇല്ലാത്തതാണെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
മത്സ്യത്തൊഴിലാളിയായ കോട്ടിക്കുളത്തെ ഗോപാലന്‍ തോണി മറിഞ്ഞ് മരിച്ചത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. ശക്തമായ കടല്‍ക്ഷോഭത്തില്‍ വള്ളം അപകടത്തില്‍പ്പെടുകയായിരുന്നു. പ്രദേശത്ത് ഫിഷിംഗ് ഹാര്‍ബര്‍ വേണമെന്ന ഇവരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് വള്ളങ്ങളും വലകളും നഷ്ടപ്പെട്ട സംഭവങ്ങള്‍ പ്രദേശത്ത് നിരവധിയാണ്. കോട്ടിക്കുളം, ബേക്കല്‍, കീഴൂര്‍, പള്ളിക്കര എന്നിവിടങ്ങളില്‍ നിന്ന് നിരവധി തൊഴിലാളികളാണ് ദിവസവും കോട്ടിക്കുളത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. ഹാര്‍ബര്‍ യാഥാര്‍ത്ഥ്യമായാല്‍ നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകാരമാകും.