ദില്ലി: ഒരുമിച്ച് ജീവിച്ചവർ ഒന്ന് വഴക്കിട്ടപ്പോൾ സംഭവിച്ചത് വൻ കൊലപതകം. വഴക്കിനെ തുടര്‍ന്ന് ജീവിതപങ്കാളിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കി നഗരത്തില്‍ പലയിടത്തായി ഉപേക്ഷിച്ച അഫ്താബ്. കൊല നടത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുന്‍പ് തന്നെ തീരുമാനിച്ചതായി പോലീസ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇന്നലെ പുറത്ത് വന്നത്.
മേയ് 18ന് ദില്ലിയിലായിരുന്നു കൊലപാതകം നടന്നത്. മുംബൈയിലെ മള്‍ട്ടിനാഷണല്‍ കമ്പനിയിലെ കോള്‍ സെന്റര്‍ ജീവനക്കാരിയായ ശ്രദ്ധ (28) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശ്രദ്ധയുടെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനവാല കഴിഞ്ഞ ശനിയാഴ്ച ദില്ലിയിൽ അറസ്റ്റിലായി. ഇയാളെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടിട്ടുണ്ട്.
ദില്ലി പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ അഫ്താബ് അമീന്‍ പൂനാവാല കൊലയ്ക്ക് മുന്‍പായി മനുഷ്യ ശരീരശാസ്ത്രം നന്നായി പഠിച്ച് മനസിലാക്കിയിരുന്നതായി സമ്മതിച്ചു. മാത്രമല്ല ഇയാള്‍ കൊലയ്ക്ക് മുന്‍പ് രക്തം എങ്ങനെ കഴുകി വൃത്തിയാക്കാം എന്നതും ഗൂഗിളില്‍ നോക്കി മനസിലാക്കിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ക്രൈം സീരീസായ ഡെക്സ്റ്ററിന്റെ ആരാധകനായിരുന്നു അഫ്താബ്.
മനുഷ്യ ശരീരം എങ്ങനെയൊക്കെ വെട്ടിമുറിക്കാം എന്നറിയാനാണ് അനാട്ടമി പഠിച്ചത്. മറ്റ് ചില ക്രൈം സീരീസുകളും ഇയാള്‍ സ്ഥിരമായി കണ്ടിരുന്നു. വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചതിന്റെ പേരിലാണ് അഫ്താബ് ലിവിംഗ് ടുഗദര്‍ പങ്കാളിയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചത്.
കോള്‍ സെന്ററിലെ ജോലിക്കിടെയാണ് ശ്രദ്ധ അഫ്താബിനെ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും പ്രണയത്തിലാവുകയും ഒരുമിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ശ്രദ്ധയുടെ മാതാപിതാക്കള്‍ ബന്ധത്തിന് എതിരായതോടെ ഇരുവരും ദില്ലിയിലേയ്ക്ക് ഒളിച്ചോടുകയും മെഹ്റോളിയില്‍ ഒരു ഫ്‌ളാറ്റെടുത്ത് താമസിക്കാന്‍ ആരംഭിക്കുകയും ചെയ്തു.
ഇതിനിടെ മേയ് 18ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും അഫ്താബ് യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ യുവതിയുടെ മൃതദേഹം 35 കഷ്ണങ്ങളായി വെട്ടിനുറുക്കി. ഒരു ഫ്രിഡ്ജ് വാങ്ങി അതില്‍ സൂക്ഷിച്ചു. തുടര്‍ന്ന് അടുത്ത പതിനെട്ട് ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ട് മണിയോടെ പുറത്തിറങ്ങി ദില്ലിയിൽ വിവിധ സ്ഥലങ്ങളിലായി ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു.
അഫ്താബ് അമീന്‍ പൂനവല്ല എന്നയാളാണ് പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് അറസ്റ്റിലായിട്ടുള്ളത്. അഫ്താബ് നിരന്തരം ശ്രദ്ധയെ ഉപദ്രവിച്ചിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പൊലീസിന് ലഭിക്കുന്നത്. അഫ്താബും ശ്രദ്ധയും തമ്മില്‍ പല വഴക്കുകളും തര്‍ക്കങ്ങളും ഉണ്ടാകുമായിരുന്നുവെന്ന് ശ്രദ്ധയുടെ സുഹൃത്ത് ലക്ഷ്മണ്‍ നാടാര്‍ പറഞ്ഞു.
ഒരിക്കല്‍ വീട്ടിലെത്തി തന്നെ രക്ഷിക്കണമെന്ന് വാട്‌സ് ആപ്പില്‍ ശ്രദ്ധ സന്ദേശം അയച്ചിരുന്നു. അഫ്താബിനൊപ്പം താമസിച്ചാല്‍ താന്‍ കൊല്ലപ്പെടുമെന്നാണ് അന്ന് ശ്രദ്ധ പറഞ്ഞത്. തുടര്‍ന്ന് മറ്റ് ചില സുഹൃത്തുക്കളോടൊപ്പം ഛത്തര്‍പൂരിലെ വീട്ടിലെത്തി ശ്രദ്ധയെ രക്ഷപ്പെടുത്തുകയായിരുന്നു. ശ്രദ്ധയ്ക്ക് അഫ്താബിനോടുള്ള സ്‌നേഹം കാരണമാണ് അന്ന് പൊലീസിനെ സമീപിക്കാതിരുന്നതെന്നും ലക്ഷ്മണ്‍ പറഞ്ഞു.
എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ശ്രദ്ധയുമായി ബന്ധപ്പെട്ടിട്ടില്ല. തുടർന്ന് ചില സുഹൃത്തുക്കളോട് ശ്രദ്ധയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് താൻ ഇക്കാര്യം ശ്രദ്ധയുടെ സഹോദരനെ അറിയിച്ചു. താൻ വിവരം നൽകിയതിനെ തുടർന്നാണ് ശ്രദ്ധയുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചതെന്നും ലക്ഷ്മൺ പറഞ്ഞു.
സെപ്തംബർ മുതലാണ് ശ്രദ്ധയെ കാണാതെ ആയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.
ഒരുമിച്ച് ജീവിക്കുന്നതിനെ മാതാപിതാക്കള്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് അഫ്താബും ശ്രദ്ധയും ദില്ലിയിലേക്ക് ഒളിച്ചോടിയത്. ശ്രദ്ധ ആഫ്താബിനെ വിവാഹത്തിനായി നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ വഷളായി. ഈ വഴക്കായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്.