അസം ഖാനെതിരെ സ്പീക്കറുടെ കടുത്ത നടപടി. വിദ്വേഷ പ്രസംഗ കേസിനെ തുടർന്ന് സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെ അയോഗ്യനാക്കി സ്പീക്കർ. അസം ഖാനെ റാംപൂർ എംഎൽഎ സ്ഥാനത്ത് നിന്നാണ് നീക്കം ചെയ്തിരിക്കുന്നത് . ഇതേ കേസിൽ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി. മൂന്ന് വർഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പരാമർശത്തിന്റെ പേരിലാണ് അസം ഖാനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നത്.
2019 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്ട്രേട്ടായിരുന്ന അഞ്ജനേയ കുമാർ സിംഗ് ഐഎഎസിനെയും അസംഖാൻ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. തുടർന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റർ ചെയ്തു. ഇന്നലെ റായ്പൂർ കോടതിയാണ് കേസിൽ അസം ഖാൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.