കാബൂൾ: അഫ്ഗാനിസ്ഥാനിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം. കാബൂളിലെ ദസ്‌തെ എ ബർബചിയിലെ കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 19 പേർ കൊല്ലപ്പെടുകയും 30 ഓളം പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. വിദ്യാർത്ഥികൾക്കിടയിൽ വച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് സുരക്ഷാ സേന പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
ഹസാര ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ് ഈ മേഖലയിൽ താമസിക്കുന്നവരിൽ അധികവും. ഇതിനു മുമ്പും ഈ വിഭാഗത്തെ ലക്ഷ്യം വച്ച് ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ചാവേറാക്രമണത്തെ അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ വക്താവ് അബ്ദുൽ നാഫി താക്കൂർ അപലപിച്ചു. പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തിയതായി വക്താവ് അറിയിച്ചു.