കോഴിക്കോട് : ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ് ഡോക്ടർ മരിച്ചു. കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് കോവൂർ പാലാഴി എംഎൽഎ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്. ഇന്ന് രാവിലെ പത്തേകാലോടെയായിരുന്നു അപകടം.
കണ്ണൂരിലേക്കു പോകാനായി സ്റ്റേഷനിലെത്തിയതായിരുന്നു ഡോക്ടർ. സ്റ്റേഷനിലെത്തിയ സമയത്ത് എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് പുറപ്പെടുകയായിരുന്നു. പുറപ്പെട്ടു തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ചപ്പോൾ ആർപിഎഫ് ഉദ്യോഗസ്ഥൻ തടയുകയും അവരെ ബെഞ്ചിലിരുത്തുകയും ചെയ്തു. എന്നാൽ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടി കയറുകയായിരുന്നു. വീഴാൻ പോകവേ യാത്രക്കാരും ആർപിഎഫ് ഉദ്യോഗസ്ഥനും ചേർന്ന് താങ്ങി നിർത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിലേക്കു വീണു. ഉടനെ പുറത്തെടുത്തു മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി.ജനാർദ്ദനൻ ഏറാടിയുടെയും മകളാണ്. ഭർത്താവ്: പി.ടി.ശശിധരൻ (സയന്റിസ്റ്റ്, കോഴിക്കോട് എൻഐഇഎൽഐടി). മക്കൾ: ജയശങ്കർ (സോഫ്റ്റ്വെയർ എൻജിനീയർ ബെംഗളൂരു), ജയകൃഷ്ണൻ (എൻജിനീയറിങ് വിദ്യാർഥി, സ്വീഡൻ).