വരദാഭയദായിനിയായ ആറ്റുകാലമ്മയുടെ ഇക്കൊല്ലത്തെ തിരുവുത്സവച്ചടങ്ങുകൾക്ക് തുടക്കമായി.ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന കാപ്പുകെട്ടി കുടിയിരുത്തൽ ചടങ്ങ് നടന്നു.കുംഭമാസത്തിലെ കാർത്തിക നാളായ ഇന്ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് ഇക്കൊല്ലത്തെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമായത്.വിശേഷാൽ പൂജകൾക്ക് ശേഷം രണ്ടു കാപ്പുകളിൽ ഒന്ന് മേൽശാന്തിയുടെ കൈയിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്.ഉത്സവത്തിന്റെ മറ്റൊരു പ്രധാന ചടങ്ങായ തോറ്റംപാട്ട്അവതരണവും ആരംഭിച്ചു.മാർച്ച് 3ന് രാവിലെ 9 മണിക്ക് കുത്തിയോട്ട വ്രതം ആരംഭിക്കും.12 വയസ്സിൽ താഴെയുള്ള ബാലന്മാരാണ് വ്രതം അനുഷ്ഠിക്കുന്നത്.ഒൻപതാം ഉത്സവദിനമായ മാർച്ച് 9നാണ് ആറ്റുകാൽ പൊങ്കാല.പത്താം തീയതി രാത്രിയാണ് ദേവിയുടെ കാപ്പഴിക്കുക,തുടർന്ന് രാത്രി 12.30നു നടക്കുന്ന ഗുരുതിസമർപ്പണത്തോടെ ഇക്കൊല്ലത്തെ ഉത്സവ ചടങ്ങുകൾ സമാപിക്കും.