ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ 296 റണ്‍സില്‍ പുറത്താക്കി ഓസ്‌ട്രേലിയ.ഇന്ത്യൻ താരങ്ങളായ അജിന്‍ക്യ രഹാനെ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവർ അര്‍ദ്ധ സെഞ്ച്വറി നേടി.ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സില്‍ പുറത്തായിരുന്നു.ഉച്ച ഭക്ഷണത്തിന് കളി പുനരാരംഭിച്ചതിന് പിന്നാലെ രഹാനെ പുറത്തായി. താരം 129 പന്തില്‍ 89 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി. 11 ഫോറും ഒരു സിക്‌സും സഹിതമാണ് രഹാനെ അര്‍ദ്ധ സെഞ്ച്വറി നേടിയത്.ശാര്‍ദുല്‍ ഠാക്കൂര്‍ 51 റണ്‍സുമായി മടങ്ങി. താരം ആറ് ഫോറുകള്‍ സഹിതമാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്. ഏഴാം വിക്കറ്റില്‍ രഹാനെ- ശാര്‍ദുല്‍ സഖ്യം 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. നതാന്‍ ലിയോണിനാണ് ഒരു വിക്കറ്റ്.
മൂന്നാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ ശ്രീകര്‍ ഭരതിനെ ഇന്ത്യക്ക് നഷ്ടമായി. പിന്നീടാണ് ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. രഹാനെയ്ക്ക് കൂട്ടായി ശാര്‍ദുല്‍ എത്തിയതോടെ ഇന്ത്യ ട്രാക്കിലായി.
രണ്ടാം ദിനത്തില്‍ 72 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് പുറത്തായത്.